ഇനി ആ കളിയും ചിരിയുമില്ല; ദേവനന്ദയെ അവസാനമായി കാണാൻ ജനസാഗരം; വേദനയോടെ തകർന്ന് അച്ഛനും അമ്മയും ബന്ധുക്കളും..!!

328

വീട്ടിൽ നിന്നും നാന്നൂറ് മീറ്റർ അകലെ ആയിരുന്നു ഇന്നലെ രാവിലെ മുതൽ നാട്ടുകാരും വീട്ടുകാരും പോലീസുകാരും ഫയർ ഫോഴ്സും എല്ലാം തിരഞ്ഞ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. ദേവനന്ദയെ കണ്ടെത്താനായി ഒരു പകലും ഒരു രാത്രിയും നീണ്ട പൊലീസിന്റെ ഓട്ടം ചെന്നവസാനിച്ചത് ഇത്തിക്കരയാറിന്റെ മറു കരയിൽ.

വീട്ടിൽ നിന്ന് നാനൂറ് മീറ്റർ മാത്രം അകലെ ആറ്റിൽ കുറ്റിക്കാടിനോടു ചേർന്നു കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ആ കുഞ്ഞു ശരീരം കണ്ടെത്തിയത്. പിഞ്ചുമകൾ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ വിദേശത്ത് നിന്ന് നാട്ടിലെത്തിയ അച്ഛൻ പ്രദീപ് മകളുടെ ചേതനയറ്റ ശരീരം കണ്ട് കുഴഞ്ഞു വീണു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം കഴിഞ്ഞു അവൾ ഓടിക്കളിച്ച വീടിന്റെ മുറ്റത്തേക്ക് തിരിച്ചെത്തി.

ഇനിയവളുടെ കളി ചിരികളും കുസൃതികളും ഇല്ലാതെ ചേതനയറ്റ ശരീരമായി ആണ് അവൾ എത്തിയത്. മകളുടെ ശരീരത്തിന് മുന്നിൽ അലമുറയിട്ട് കരഞ്ഞു അച്ഛനും അമ്മയും. അവരുടെ മുഖങ്ങൾ കാണുമ്പോൾ ദേവനന്ദയെ അവസാനമായി കാണാൻ എത്തിയവരും അറിയാതെ വിതുമ്പി. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കാണാതായത്. അമ്മ ധന്യ കുട്ടിയെ സ്വീകരണ മുറിയിൽ ഇരുത്തിയ ശേഷമാണ് തുണി അലക്കാൻ പോയത്. പത്തു മിനിറ്റിന് ശേഷം മടങ്ങി എത്തിയപ്പോൾ ദേവനന്ദ വീട്ടിലുണ്ടായിരുന്നില്ല. അടച്ചിട്ടിരുന്ന വീടിന്റെ മുൻ ഭാഗത്തെ കതക് പകുതി തുറന്നു കിടക്കുകയുമായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം അച്ഛൻ പ്രദീപിന്റെ കുടവട്ടൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച ദേവനന്ദ.