രതിമൂര്‍ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്; കരഞ്ഞ് കൊണ്ടാണ് അന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ടത്: റായി ലക്ഷ്മി

1658

റായ് ലക്ഷ്മിയുടെ ജൂലി 2 സിനിമയില്‍ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തിന്റെ ടീസറിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.സിനിമയില്‍ കാസ്റ്റിങ് കൗച്ചുകള്‍ ഉണ്ടെന്നും എന്നാല്‍ ഇന്നതില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി പറയുന്നു. തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും തന്റെ സുഹൃത്ത് ഉള്‍പ്പടെ പല പെണ്‍കുട്ടികളും ഇത്തരം അക്രമങ്ങള്‍ക്ക് വിധേയരായതായി തനിക്കറിയാമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റായി പറഞ്ഞു.

തന്റെ സുഹൃത്തുകൂടിയായ ഒരു നടിക്ക് ഓഡിഷനിടയില്‍ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്ന കഥയും റായി ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്‍ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്.

മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവള്‍ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവള്‍ ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡില്‍ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവള്‍ തീര്‍ച്ചയാക്കി. റായി പറഞ്ഞു.

പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം. സ്റ്റുഡിയോകളില്‍ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡില്‍.

ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുന്‍പ് പലരെയും കാണേണ്ടിവരും. സംവിധായകന്‍ അറിയാത്ത ആളുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകന്‍ അറിയണമെന്നില്ലെന്നും റായി പറഞ്ഞു.