കേന്ദ്രത്തിന് തിരിച്ചടി; എസ് ദുര്‍ഗ ഗോവ ചലച്ചിത്ര മേളയില്‍‌ പ്രദര്‍ശിപ്പിക്കാം

697

കാെച്ചി: സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ ഗോവ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.  അതേസമയം, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു.

ചലച്ചിത്ര മേളയില്‍ സിനിമയുടെ പ്രദര്‍ശനാനുമതി വിലക്കിയ നടപടിക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായത്. സിനിമയുടെ സര്‍ട്ടിഫൈഡ് കോപ്പി മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം നേരിട്ട് ഇടപെട്ടുകൊണ്ട് സനല്‍കുമാര്‍ ശശിധരന്റെ എസ്  ദുര്‍ഗയും രവി ജാദവിന്റെ ന്യൂഡും മേളയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. സിനിമകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായ സുജോയ് ഘോഷ് രാജിവെക്കുകയും ചെയ്തു.

ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്ത 24 ചിത്രങ്ങളില്‍ നിന്നും ഈ രണ്ട് ചിത്രങ്ങള്‍ ജൂറി അധ്യക്ഷനെപ്പോലും അറിയിക്കാതെ മന്ത്രി സ്മൃതി ഇറാനി നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സുജോയ്  രാജിവെച്ചത്.

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം സെക്സി ദുര്‍ഗ എന്ന പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റുകയായിരുന്നു. ചിത്രത്തെ മേളയില്‍ നിന്നും ഒഴിവാക്കിയ നടപടി വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രമാണ് എസ് ദുര്‍ഗ.