മാസ്സ് പടം എങ്ങനെ ആയിരിക്കണമെന്ന് കാണിച്ച് അജയ് വാസുദേവ്; ഷൈലോക്ക് നല്ലതോ മോശമോ; റിവ്യൂ വായിക്കാം..!!

737

മലയാളം സിനിമയിൽ ആ മാസ്സ് കോമ്പിനേഷൻ വീണ്ടും ഒന്നിച്ചിരുന്നു. രാജാധിരാജ മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിക്കൊപ്പം വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതും ആ മാസ്സ് തന്നെയാണ്. ഗുഡ്‌വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത് ഗോപി സുന്ദർ ആണ്.

നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം രാജ് കിരൺ മീന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സംവിധായകൻ അജയ് വാസുദേവ് തോട്ട രാജ എന്ന കഥാപാത്രത്തെ കൂടി അവതരിപ്പിക്കുന്നു. ഇതിനു മുമ്പ് മമ്മൂട്ടി – അജയ് വാസുദേവ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളേക്കാൾ ഒരുപടി മുന്നിൽ ആണ് ഷൈലോക്ക് എന്ന് വേണം പറയാൻ.

ചിത്രത്തിന്റെ റിവ്യൂ അറിയാം,

മാസ്സ് മസാല എന്റർടൈൻമെന്റ് എന്നതിനൊപ്പം തന്നെ ഫാമിലി എലമെന്റ് കൂടി ചേർത്താണ് ഷൈലോക്ക് എത്തിയിരിക്കുന്നത് എന്നു വേണം പറയാൻ. കഴുത്തറപ്പൻ പലിശക്കാരന്റെ വേഷത്തിൽ ബോസ് എന്നെ കഥാപാത്രം ആയി ആണ് മമ്മൂട്ടി എത്തുന്നത്. പ്രതാപ വർമ്മ എന്ന ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രം സിനിമ നിർമ്മിക്കുന്നതിനായി പലിശക്ക് പണം എടുക്കുകയും തുടർന്ന് തിരിച്ചു നൽകാതെ ഇരിക്കുമ്പോൾ വാങ്ങാനായി ബോസ് നേരിട്ട് കളത്തിൽ ഇറങ്ങുകയും ചെയ്യുന്നതോടെയാണ് ചിത്രത്തിന് മാസ്സ് എലമെന്റ് ലഭിക്കുന്നത്.

ആക്ഷൻ മാത്രമല്ല പഴയ ചിത്രങ്ങളിലെ കിടിലം ഡയലോഗ് മാസ്സ് ആയി പറയുന്നതോടെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തുന്നുണ്ട് ആരാധകർ. മമ്മൂട്ടിയുടെ സ്റ്റൈലും ഗ്ലാമറും കൂടി ആകുമ്പോൾ ചിത്രം ആദ്യ പകുതിയിൽ ഗംഭീര കാഴ്ച വിസ്മയം തന്നെയാണ് നൽകുന്നത്. കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന പ്രതാപ് വർമ്മയുടെ പാട്ണർ കൂടി എത്തുമ്പോൾ എതിരാളികളെ നേരിടാനുള്ള ബോസ് എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ആർജവം കൂടുകയാണ്.

കംപ്ലീറ്റ് എന്റർടൈൻമെന്റ് ആയി മുന്നേറുന്ന ചിത്രത്തിൽ ആദ്യ പകുതിയിൽ ഒരു ലാഗ് പോലും ഇല്ല എന്നുള്ളതാണ് സത്യം. രണ്ടാം പകുതിയിൽ ഉള്ള ഫ്ലാഷ് ബാക്ക് സീനുകൾ കുറച്ചു അലോസരം സൃഷ്ടിക്കുന്നുണ്ട് എങ്കിൽ കൂടിയും ചിത്രം മുഴുനീള എന്റെർറ്റൈനെർ ആണ്. ബോസ് എന്ന് വിളിക്കപ്പെടുന്ന കഴുത്തറപ്പൻ പലിശക്കാരനായി ഇക്ക പൂണ്ടുവിളയാടുന്ന ആദ്യ പകുതിയാണ് ഷൈലോക്കിന്റെത്. ആറാം മിനിറ്റിൽ ഇക്കയുടെ കണ്ണ് കാണിക്കും. പതിനാറാം മിനിറ്റിൽ വില്ലാധിവില്ലൻ എന്ന പടത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ നാൽപ്പത് കറുത്ത സ്കോർപ്പിയോകൾക്കിടയിലൂടെ ബോസ് രാജകീയ പ്രൗഢിയോടെ പൂർണകായമായി എത്തുന്നത്. പോക്കിരിരാജ ഓർമപ്പെടുത്തന്ന കിടിലം എൻട്രി.

ഒരു മണിക്കൂറിൽ ഏറെയാണ് രാജ് കിരൺ ഉള്ള ചിത്രത്തിന്റെ ഇന്റർവെൽ കഴിഞ്ഞുള്ള ഫ്ലാഷ് ബാക്ക് സീനുകൾ. ഷൈലോക്ക് കുബേരൻ എന്ന പേരിൽ തമിഴിൽ എത്തുമ്പോൾ അതിനു വേണ്ടി മാത്രമായി ഒരുക്കിയ സീനുകൾ മാത്രമായി ആണ് ഈ ഒരു മണിക്കൂർ തോന്നിയത്. രാജ് കിരണിനെ മാസ്സ് ആക്കാൻ ശ്രമിക്കുമ്പോൾ ബോസ് എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഫുൾ ഷോയിൽ ഒരു ഇടവേള ഉണ്ടാക്കുകയും ചെയ്യുന്നു.

എന്നാൽ ക്ലൈമാക്സ് എത്തുമ്പോൾ വീണ്ടും ഫുൾ എനർജി നൽകി മമ്മൂട്ടി എത്തുമ്പോൾ ഫൈറ്റ് സീൻ ആരാധകർ രോമാഞ്ച കഞ്ചുകമായി എന്ന് വേണം പറയാൻ. ഒരു എന്റർടൈൻമെന്റ് എങ്ങനെ ആയിരിക്കണം എന്ന് വാക്കിൽ പറയുന്നവർക്ക് കണ്ട് പഠിക്കാൻ ദേ ഷൈലോക്കിന് ഒരു ടിക്കറ്റ് എടുത്താൽ മതി.