കാമം തലക്കു പിടിച്ചാൽ മുന്നിൽ നിൽക്കുന്നത് ആരെന്നു പോലും നോക്കാത്ത ജന്മങ്ങളെ ശിക്ഷിക്കാൻ നിയമങ്ങൾ മാറ്റിയെഴുതേണ്ടിയിരിക്കുന്നു: പോക്സോ വന്നിട്ടും അമ്മാവന്മാരുടെ സൂക്കേട് മാറുന്നില്ല; യുവ അധ്യാപികയുടെ കുറിപ്പ് വൈറൽ..!!

1119

വർധിച്ചു വരുന്ന കുഞ്ഞു കുട്ടികൾക്ക് എതിരെയുള്ള ലൈംഗീകത അടക്കമുള്ള ശാരീരിക അതിക്രമങ്ങൾ കൂടി വന്നപ്പോൾ ആണ് പോക്സോ നിയമം വന്നത്. നിയമങ്ങൾ കാറ്റിൽ പറത്തി കുട്ടികൾക്കു എതിരെയുള്ള അതിക്രമങ്ങൾക്ക് കുറവൊന്നും വന്നതും ഇല്ല. ഈ സംഭവ വികാസങ്ങൾ എല്ലാം മുന്നിൽ നിൽക്കുമ്പോൾ യുവ അധ്യാപിക ഡോ അനുജ ജോസഫ് എഴുതിയ കുറിപ്പ് വൈറൽ ആകുന്നത്. പോസ്റ്റ് ഇങ്ങനെ

പോക്സോ നിയമം വന്നാലും ചില അമ്മാവന്മാരുടെ സൂക്കേടിനു മരുന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വല്യമലയിൽ ഒരു (മാന്യ) അധ്യാപകൻ പത്തുവയസ്സുള്ള മോളെ ഉപദ്രവിച്ച വാർത്ത കാണാനിടയായി. ഇതു പോലുള്ള വാർത്തകൾ കാണുമ്പോൾ വല്ലാത്തൊരു പിടച്ചിലാണ് മനസ്സിൽ.

പിഞ്ചുകുഞ്ഞുങ്ങളോട് എങ്ങനാ ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുന്നെ, രാക്ഷസജന്മങ്ങൾക്കേ കഴിയുള്ളു ഇത്തരത്തിൽ തരംതാണു പോകാൻ.

കാമം തലക്കു പിടിച്ചാൽ മുന്നിൽ നിൽക്കുന്ന തു ആരെന്നു പോലും നോക്കാത്ത ഓരോ ജന്മങ്ങളെ ശിക്ഷിക്കാൻ ഇനിയും നിയമങ്ങൾ മാറ്റിയെഴുതേണ്ടിയിരിക്കുന്നു. ഒരു നിയമത്തിൽ നിന്നും ഇത്തരക്കാരെ രക്ഷിക്കുവാൻ ആരും മുൻപോട്ടു വരരുത്.

വല്ലവന്റെയും ചോരയല്ലേ, കുഞ്ഞല്ലേ നമ്മുടെ വീട്ടിലെ ആരുമല്ലല്ലോ എന്നു കരുതി ഇത്തരത്തിലുള്ള നീചന്മാരുടെ രക്ഷകവേഷം ആരും കെട്ടരുത്. നിന്റെ വീട്ടിലും കാലം നിനക്കായി ചിലതു കരുതിവെക്കുമെന്നോർക്കുക. അവനവന്റെ വീട്ടിലുള്ളവരുടെ വേദനയും, അയലുവക്കത്തുള്ളോന്റെ നൊമ്പരവും ഒന്നെന്നു എണ്ണാനുള്ള മനസ്സുണ്ടായാൽ മതി.

സമൂഹത്തിനു ദോഷമായതിനെയൊക്കെ വച്ചുപുലർത്തേണ്ട ആവശ്യമെന്താ. അതും പിഞ്ചുകുഞ്ഞിനെയൊക്കെ മാന്തിപ്പറിക്കാൻ നിൽക്കുന്ന ചെന്നായ്ക്കളെ.

മേല്പറഞ്ഞ സംഭവത്തിൽ അധ്യാപക(പ്രമുഖൻ) മുൻപും പീഡനകേസുകളിൽ പ്രതി യെന്നൊരോപിക്കപെടുന്നു. ആ കേസുകളൊന്നിലെങ്കിലും ശിക്ഷിക്കപ്പെട്ടിരുന്നേൽ ഈ (മാന്യ )അദ്ദേഹം പീഡനം കുലത്തൊഴിലാക്കില്ലായിരുന്നു, ഒരു കുഞ്ഞെങ്കിലും രക്ഷപ്പെടുമായിരുന്നു.

നിയമങ്ങൾ നോക്കുകുത്തിയായി മാറുന്ന കാഴ്ച വേദനാജനകം. കുഞ്ഞേ, മാപ്പു നിന്റെ ബാല്യത്തിന് പോലും കാവലാകാൻ കഴിയില്ലിവിടൊരു നിയമത്തിനും. സംരക്ഷണമാകേണ്ടുന്ന കൈകൾ നിന്റെ ജീവരക്തത്തിനായി പതിയിരിക്കുമ്പോൾ പുരോഗതി കേവലമൊരു കടങ്കഥ.
Dr. Anuja Joseph
Assistant Professor
Trivandrum.